1930കളില്‍ യുഎസിലെ എഡ്മോറിലുള്ള കൃഷിയിടത്തില്‍ ഒരു വലിയ തീഗോളം ആകാശത്ത് നിന്ന് പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ശബ്ദം കേട്ട് പരിശോധിച്ച കര്‍ഷകര്‍ കണ്ടത് കൃഷിയിടത്തില്‍ നീളന്‍ വിള്ളലായിരുന്നു. സമീപത്ത് നിന്ന് ഏകദേശം പത്തു കിലോഗ്രാം ഭാരം വരുന്ന ഒരു അസാധാരണ പാറക്കഷ്ണവും കിട്ടി. കര്ഷകന് അതെടുത്തു തന്റെ ധാന്യപ്പുരയുടെ വാതില്‍ അടഞ്ഞു പോകാതിരിക്കാനുള്ള 'ഡോര്സ്റ്റോപ്പാക്കി' മാറ്റി. ഏകദേശം 50 വര്‍ഷത്തോളം ഒരു പോറലു പോലും പറ്റാതെ ആ ഡോര്‍ സ്റ്റോപ്പ് ധാന്യപ്പുരയുടെ വാതിലിനിടയില്‍ കിടന്നു.
1988-ല്‍ ഇതേ കൃഷിയിടം മിഷിനഗിലെ ഡേവിഡ് മസൂറെ എന്ന വ്യക്തിക്കു വിറ്റു. ഒപ്പം ആ ഡോര്സ്റ്റോപ്പും കൊടുത്തു. എന്നാല്‍ തന്റെ ധാന്യപ്പുരയിലെ ആ അസാധാരണ പാറക്കഷ്ണം അടുത്തിടെയാണു ഡേവിഡ് ശ്രദ്ധിച്ചത്. മിഷിഗനില്‍ പലയിടത്തും ഉല്‍ക്കാശിലകള്‍ കണ്ടെത്തിയെന്നുള്ള വാര്‍ത്ത അറിഞ്ഞിട്ടുള്ള ഡേവിഡ് പാറക്കഷ്ണത്തിന്റെ സാംപിള്‍ സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ പരിശോധനയ്ക്കയച്ചു. അവരത് ലോകപ്രശസ്തമായ സ്മിത്സോണിയന് റിസര്‍ച്ച് സെന്ററിലേക്കും അയച്ചു. തുടര്‍ന്ന് നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങളായിരുന്നു.
ഡേവിഡിനോടു സര്‍വകലാശാലയിലെ ജിയോളജി പ്രൊഫസര്‍ മോണ സിര്ബെസ്കു പറഞ്ഞത് ഡേവിഡിന്റെ ഊഹം ശരിയാണെന്നും അത് ഒരു ഉല്‍ക്കാശിലയുടെ കഷ്ണം ആണെന്നുമായിരുന്നു. തീര്‍ന്നില്ല സര്‍വകലാശാല ആ പാറയ്ക്കിട്ട വില ഒരു ലക്ഷം ഡോളറായിരുന്നു (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 73 ലക്ഷം വരും). എത്ര വില വേണമെങ്കിലും നല്കി ഉല്‍ക്കാശില ഏറ്റെടുക്കാന്‍ തയാറാണെന്ന് സ്മിത്സോണിയന് റിസര്‍ച് സെന്ററും യുഎസിലെ മെയ്ന്‍ മ്യൂസിയവും അറിയിച്ചിട്ടുണ്ട്. ഡേവിഡിനു ലഭിച്ച ശിലയില്‍ 88.5 ശതമാനവും ഇരുമ്പായിരുന്നു, 11.5% നിക്കലും. വിലയുടെ കാര്യത്തിലും ശാസ്ത്രീയമായും നോക്കുകയാണെങ്കില്‍ ഇന്നേവരെ കണ്ടെത്തിയതില്‍ ഏറ്റവും മൂല്യമേറിയ ഉല്‍ക്കാശിലയാണ് ഡേവിഡ് നല്‍കിയതെന്നായിരുന്നു മോണയുടെ വാക്കുകള്‍.
മിഷിഗണില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ആറാമത്തെ ഉല്ക്കാശിലയുമാണിത്. ഈ അപൂര്‍വ ശിലയില്‍ കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങുകയാണു ഗവേഷകര്‍. ബഹിരാകാശത്ത് അലഞ്ഞു തിരിയുന്ന ഇത്തരം ശിലകള്‍ ചില സാഹചര്യങ്ങളില്‍ ഭൂമിയിലേക്കു പതിക്കാറുണ്ട്. എന്നാല്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തിലൂടെ ഭൂരിഭാഗവും കത്തിത്തീരുകയാണു പതിവ്. ലോഹങ്ങളാലും പാറകളാലും രൂപപ്പെട്ട ഉല്‍ക്കാശിലകളുടെ ചില ഭാഗം ഭൂമിയില്‍ പതിക്കുകയും ചെയ്യും. മിഷിഗനില്‍ നിന്നു തന്നെ അത്തരത്തില്‍ പല തവണയായി ഉല്‍ക്കാശിലകള്‍ ലഭിച്ചിട്ടുമുണ്ട്.